ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനറിപ്പോർട്ട് തള്ളി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ). ഗവേഷണം കൃത്യതയോടെയുള്ളതല്ലെന്നും ഈ പഠനവുമായി സഹകരിച്ചിട്ടില്ലെന്നും ഐസിഎംആർ വ്യക്തമാക്കി.
പഠനറിപോർട്ടിൽ ഐസിഎംആറിനെ ഉദ്ധരിച്ചത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും പരാമർശം ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവേഷകർക്കും ഗവേഷണം പ്രസിദ്ധീകരിച്ച സ്പ്രിംഗർ നേച്ചർ ജേണൽ എഡിറ്റർക്കും ഐസിഎംആർ ഡയറക്ടർ ജനറൽ രാജീവ് ബാൽ കത്തയച്ചു.
ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, ചർമരോഗങ്ങൾ, തുടങ്ങിയവ റിപോർട്ട് ചെയ്തെന്നും പഠനത്തിലുണ്ട്. ആസ്ട്രസെനക വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കമ്പനി കോടതിയിൽ സമ്മതിച്ച റിപോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കോവാക്സിൻ്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള പഠനറിപോർട്ട് പുറത്തുവന്നത്.
0 Comments