Flash News

6/recent/ticker-posts

വയനാട്ടിലേക്ക് കാലെടുത്തു വെക്കുന്ന സഞ്ചാരികൾക്കിനി പുതു അനുഭവം

Views
കല്‍പ്പറ്റ: വയനാടിന്റെ പ്രകൃതിയും തണുപ്പും ആസ്വാദിക്കാനെത്തുന്ന സഞ്ചാരികളെ ഇനി മുതൽ സ്വാഗതം ചെയ്യുക മിഴിവുള്ള കലാസൃഷ്ടികളായിരിക്കും. താതാമരശ്ശേരി ചുരത്തിന്റെ പിതാവെന്ന് പറയപ്പെടുന്ന കരിന്തണ്ടന്‍, ആദിവാസി പണിയ വിഭാഗത്തിന്റെ വട്ടക്കളി, ജൈന ക്ഷേത്രം, തിരുനെല്ലി ക്ഷേത്രം, ആദിവാസി ഊര് തുടങ്ങിയ മികവുറ്റ ചിത്രങ്ങളാണ് സഞ്ചാരികളെ വരവേൽക്കുന്നത്. ഈ ചിത്രങ്ങളിലൂടെ സഞ്ചാരികള്‍ക്ക് വയനാടിന്റെ സംസ്‌കാരവും വനം-വന്യജീവി- ഗോത്ര പൈതൃകവും മനസിലാക്കാൻ സാധിക്കും. ലക്കിടി പ്രവേശന കവാടത്തോട് ചേര്‍ന്നാണ് നവീകരിച്ച ചിത്രങ്ങൾ ഉള്ളത്. ജില്ല കളക്ടര്‍ ഡോ രേണുരാജാണ് ഇതി​ന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.ഭംഗിയായി തയ്യാറാക്കിയ ചിത്രങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് ഹൃദ്യമായ അനുഭവം പകരുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘വൈഫൈ-2023’ (വയനാട് ഇനീഷിയേറ്റീവ് ഫോര്‍ ഫ്യൂച്ചര്‍ ഇംപാക്ട്) ഭാഗമായി വയനാട് താജ് റിസോര്‍ട്ട് ആന്‍ഡ് സ്പായുടെ സി.എസ്.ആര്‍ ഫണ്ട് വിനിയോഗിച്ചാണ് ബോര്‍ഡുകള്‍ നവീകരിച്ചത്. ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങള്‍ നവീകരിക്കുന്നതിനായി സ്വകാര്യമേഖലയില്‍ നിന്നുള്ള സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കി വിനോദസഞ്ചാര മേഖലയില്‍ സമര്‍പ്പിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് ലക്കിടി പ്രവേശന കവാടം സൗന്ദര്യവത്കരണം.

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയ പ്രവേശന കവാടത്തിലെ ബോര്‍ഡുകള്‍ സുഭാഷ് മോഹനാണ് രൂപകല്‍പ്പന ചെയ്തത്. പുല്‍പ്പള്ളി സ്വദേശി സുരേഷ് കൃഷ്ണനാണ് ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചത്. ലക്കിടിയില്‍ നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍.എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ മണിലാല്‍, ഡിടിപിസി സെക്രട്ടറി കെ. അജേഷ്, താജ് റിസോര്‍ട്ട് ആന്‍ഡ് സ്പാ എം.ഡി എന്‍. മോഹന്‍ കൃഷ്ണന്‍, ഉദ്യോഗസ്ഥര്‍, താജ് റിസോര്‍ട്ട് ആന്‍ഡ് സ്പാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments