തിരൂരങ്ങാടിയിൽ 14 വയസുകാരിയായ സ്വന്തം മകളെ ലൈംഗീകമായി പീഢിപ്പിച്ച പിതാവിന് 139 വർഷം കഠിന തടവും 5,85,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ 6 വർഷവും 3 മാസവും അധിക തടവും അനുഭവിക്കുന്നതിനും ഉത്തരവിട്ടു. സംഭവം മറച്ചു വെച്ച അമ്മയെയും അമ്മൂമ്മയെയും 10000 രൂപ വീതം പിഴയടക്കുന്നതിനും ശിക്ഷിച്ചു. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് ഫാത്തിമബീവി എ. ആണ് ശിക്ഷ വിധിച്ചത്. പ്രതികൾ പിഴ അടക്കുന്ന പക്ഷം മുഴുവൻ തുകയും അതിജീവിതക്ക് നൽകുന്നതിന് ഉത്തരവായി. പിഴയടച്ചില്ലെങ്കിൽ മതിയായ നഷ്ടപരിഹാരം നൽകുന്നതിനുമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദേശിച്ചിട്ടുമുണ്ട്.
2020 മെയ് 21 നാണ് കേസിനാസ്‌പദമായ സംഭവം. അന്നേ ദിവസം രാത്രി 11 മണിക്കും തുടർന്നുള്ള രണ്ട് ദിവസങ്ങളും രാത്രി ഉറങ്ങി കിടക്കുകയായിരുന്ന അതിജീവിതയെ വിവസ്ത്രയാക്കി ലൈംഗികാതിക്രമം കാണിക്കുകയും ഇതിന് 3 വർഷങ്ങൾക്ക് മുമ്പ് പലതവണ ലൈംഗികാതിക്രമം ചെയ്തുവെന്നുമാണ് കേസ്. തിരൂരങ്ങാടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
സംഭവത്തെകുറിച്ച് അതിജീവിതയിൽ നിന്ന് അറിഞ്ഞ അമ്മയും മുത്തശ്ശിയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചു വെച്ചു എന്നുമുള്ള കാര്യത്തിന് ഇരുവരെയും യഥാക്രമം രണ്ടും മൂന്നും പ്രതികളായുമാണ് കേസെടുത്തത്.
ഒന്നാം പ്രതിയായ അതിജീവിതയുടെ പിതാവിന് വിവിധ വകുപ്പുകളിലായി -139 വർഷം കഠിന തടവും, 5,85,000/ രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ 6 വർഷവും 3 മാസവും അധിക തടവും അനുഭവിക്കുന്നതിനും സംഭവം മറച്ചു വെച്ച അമ്മയെയും അമ്മൂമ്മയെയും 10000 രൂപ വീതം പിഴയടക്കുന്നതിനും പിഴയടച്ചില്ലെങ്കിൽ 15 ദിവസം വീതം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്.
0 Comments