Flash News

6/recent/ticker-posts

തിരഞ്ഞെടുപ്പിൽ ഇടതിന് ഇന്ത്യയിൽ എട്ടു സീറ്റ്; സിപിഐഐം ദേശീയ പാർട്ടിയായി തന്നെ തുടരും

Views
                                     
ന്യൂഡൽഹി: രാജസ്ഥാനിൽ ജയിച്ചതോടെ സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവിക്കു 2033 വരെ ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ നാലു സംസ്ഥാനങ്ങളിൽ സിപിഐഎമ്മിനു സംസ്ഥാന പാർട്ടി പദവിയുള്ളതിനാലാണ് നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. എന്നാൽ ബംഗാളിൽ 2026 ൽ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇതിനിടെയാണ് ആശ്വാസമായി രാജസ്ഥാനിലെ വിജയം.

ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് രാജ്യത്ത് എട്ടു സീറ്റ് മാത്രമാണ് ലഭിച്ചത്. ദേശീയതലത്തിൽ സിപിഐഎം നാലു സീറ്റും സിപിഐ രണ്ടു സീറ്റും സിപിഐ എംഎൽ രണ്ടു സീറ്റും നേടി. കേരളത്തിലെ ഒന്നിനു പുറമേ തമിഴ്നാട്ടിൽ രണ്ടിടത്തും രാജസ്ഥാനിൽ ഒരിടത്തുമാണ് സിപിഐഎം ജയിച്ചത്. രാജസ്ഥാനിൽ സികാർ മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി ആംരാ റാം 72,896 വോട്ടിനാണ് ജയിച്ചത്.

തമിഴ്നാട്ടിൽ മധുര, ഡിണ്ടിഗൽ മണ്ഡലങ്ങളിലാണു ജയം. മധുരയിൽ എസ് വെങ്കിടേശൻ രണ്ടു ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണു സിപിഐയുടെ ജയം. ഡിണ്ടിഗലിൽ ആർ സച്ചിദാനന്ദം നാലര ലക്ഷത്തോളം വോട്ടിനാണ് ജയിച്ചത്. നാഗപട്ടണത്ത് വി സെൽവരാജ് രണ്ടു ലക്ഷത്തിലേറെ വോട്ടിനും തിരുപ്പൂരിൽ കെ സുബ്ബരായൻ ഒന്നേകാൽ ലക്ഷത്തോളം വോട്ടിനും ജയിച്ചു. ബിഹാറിലെ അറ മണ്ഡലത്തിൽ സുധാമ പ്രസാദ്, കാരാക്കാട്ട് മണ്ഡലത്തിൽ രാജാറാം സിങ് എന്നീ സിപിഐ എംഎൽ സ്ഥാനാർഥികൾ വിജയിച്ചു. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായിരുന്നു പാർട്ടി.

സികാറിലെ ജയത്തോടെ സിപിഎമ്മിനു രാജസ്ഥാനിൽ കൂടി സംസ്ഥാന പദവി ലഭിക്കും. ബംഗാളിൽ പദവി നഷ്ടമായാലും രാജസ്ഥാനിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നാലിടത്ത് സംസ്ഥാന പാർട്ടിയായി തുടരാം. തമിഴ്നാട്ടിൽ നിന്ന് രണ്ടു സീറ്റിൽ ജയിച്ചതിനാൽ അവിടെ സംസ്ഥാന പാർട്ടിയായി തുടരാം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുരയിൽ സംസ്ഥാന പാർട്ടി പദവിയുണ്ട്. 
 


Post a Comment

0 Comments