Flash News

6/recent/ticker-posts

‘ഇന്ത്യ’ സഖ്യത്തെ നിരാശയിലാഴ്ത്തി ചന്ദ്രബാബു നായിഡു; മോദിക്കൊപ്പമെന്ന് പോസ്റ്റ്, ഉന്നമിട്ട് ഉദ്ദവ് താക്കറെ

Views ദില്ലി: ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ വിജയിച്ചതോടെ എൻഡിഎ സഖ്യത്തിനൊപ്പം തന്നെ നിലനിൽക്കുമെന്ന സൂചന നൽകി ആന്ധ്ര പ്രദേശിലെ ടിഡിപി നേതാവായ ചന്ദ്രബാബു നായിഡു. ആന്ധ്രയിലെ ജനവിധി എൻഡിഎയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് നായിഡു സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. മോദിക്കൊപ്പം നിന്ന് ആന്ധ്രയുടെ പ്രതാപം വീണ്ടെടുക്കാം. നിർണായകമായ നാളത്തെ എൻഡിഎ യോഗത്തിൽ പങ്കെടുക്കുമെന്നും ടിഡിപി അറിയിച്ചു. ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചാണ് നായിഡുവിന്റെ പോസ്റ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നായിഡുവിനെ ഇന്ത്യ സഖ്യത്തിലേക്കെത്തിക്കാനുള്ള നീക്കത്തിലാണ് നേതാക്കൾ.

അതിനിടെ, ചന്ദ്രബാബുനായിഡുവിനെ ലക്ഷ്യമിട്ട് മമത ബാനർജിക്ക് പിറകെ ഉദ്ദവ് താക്കറെയും രം​ഗത്തെത്തി. ചന്ദ്രബാബു നായിഡുവിനെ മോദി ഒരുപാട് ഉപദ്രവിച്ചിരുന്നുവെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ബിജെപി വേട്ടയാടിയ എല്ലാവരും ഇന്ത്യ സഖ്യത്തിനൊപ്പം അണിചേരും. സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നാളെ തീരുമാനിക്കുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

അതേസമയം, കിംഗ് മേക്കർമാരെന്ന വിശേഷണത്തിലേക്ക് എത്തുകയാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും. 400 സീറ്റിലേക്ക് എൻ ഡി എ എത്തുമെന്നും കേവല ഭൂരിപക്ഷം ബി ജെ പിക്ക് ഒറ്റയ്ക്ക് ലഭിക്കുമെന്നുമായിരുന്നു നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. എന്നാൽ ജനവിധിയിൽ പ്രഹരമേറ്റ ബി ജെ പിയുടെ, ഒറ്റയ്ക്ക് അധികാരത്തിലേറാമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ മുന്നണിയിലെ ഘടകകക്ഷികളുടെ പ്രസക്തി ഏറുകയാണ്. പ്രത്യേകിച്ചും എൻ ഡി എ പക്ഷത്ത് തിളക്കമാർന്ന ജയം നേടിയ ജെ ഡിയുവും ടി ഡി പിയും കാലുവാരലിന്‍റെയും കൂടുമാറലിന്‍റെയും ചരിത്രം ഒരുപാടുള്ള രണ്ട് പാർട്ടികളും ആരെ പിന്തുണക്കുമെന്നതാകും രാജ്യ ഭരണത്തിന്‍റെ കാര്യത്തിൽ നിർണായകമാകുക.

കിംഗ് മേക്കർമാരായ നിതീഷിന്‍റെയും നായിഡുവിന്‍റെയും വിലപേശൽ ശക്തി എത്രത്തോളമുണ്ടെന്നത് വരും ദിവസങ്ങളിൽ മാത്രമേ കണ്ടറിയാനാകൂ. ഇപ്പോൾ തന്നെ ഇന്ത്യ മുന്നണി ഇരുവരെയും ബന്ധപ്പെട്ടുകഴിഞ്ഞു. അടുത്തിടെവരെ ഇന്ത്യ മുന്നണിയുടെ ഭാഗമായിരുന്ന ഇരുവരെയും പാളയത്തിലെത്തിക്കാനുള്ള ശ്രമം കോൺഗ്രസും മറ്റ് പ്രബല കക്ഷികളും പരമാവധി ശ്രമിക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇതിനകം തന്നെ നിതീഷിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം അന്തരീക്ഷത്തിൽ ഉയർത്തിയിട്ടുണ്ട്.

മറുവശത്ത് ബി ജെ പിയാകട്ടെ എന്ത് വിലകൊടുത്തും ഇരുവരെയും ഒപ്പം നിർത്താൻ ശ്രമിക്കുമെന്ന് ഉറപ്പാണ്. പക്ഷേ കഴിഞ്ഞ തവണ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയ അവസ്ഥയാകില്ല എൻ ഡി എയിൽ ബി ജെ പി നേരിടേണ്ടിവരിക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 43 സീറ്റ് മാത്രം നേടിയിട്ടും ബീഹാറിലെ മുഖ്യമന്ത്രി പദം കൈക്കലാക്കിയ നിതീഷിന്‍റെ കൗശലം ബി ജെ പി പ്രതീക്ഷിക്കുന്നതിലും വലിയ വെല്ലുവിളി ഉയർത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.


Post a Comment

0 Comments