ന്യൂയോര്‍ക്ക്: വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ച സേവന-നയ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്ക് മെയ് 15 മുതല്‍ വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ ലഭിക്കുകയോ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയോ ഇല്ല. അവരുടെ അക്കൗണ്ടുകള്‍ നിഷ്‌ക്രിയം (Inactive) എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി മാറ്റിനിര്‍ത്തും.
നയവ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ സേവനങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കാം. എന്നാല്‍, ഉപയോക്താവ് അതിന് തയ്യാറാവാതെ അക്കൗണ്ട് 120 ദിവസം നിഷ്‌ക്രിയമായിക്കിടന്നാല്‍ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും.
പോളിസി അംഗീകരിക്കാത്ത അക്കൗണ്ടുകളില്‍ സന്ദേശങ്ങള്‍ അയക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയാലും കുറച്ച് ആഴ്ചക്കാലത്തേക്ക് വീഡിയോ വോയ്സ് കോള്‍ സേവനം ലഭ്യമാവും.
ജനുവരിയിലാണ് വാട്‌സ്ആപ്പ് പുതിയ പോളിസി അപ്ഡേറ്റ് പ്രഖ്യാപിച്ചത്. ഫേസ്ബുക്കിന്റെ മറ്റ് സേവനങ്ങളുമായി വിവരങ്ങള്‍ കൈമാറുന്നതുള്‍പ്പടെയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അക്കൗണ്ട് നീക്കം ചെയ്യുമെനും വാട്‌സ്ആപ്പില്‍ നിന്ന് പുറത്ത് പോവാമെന്നും നിഷ്‌കര്‍ഷിക്കുന്ന നിയമം ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍, ഉപയോക്താക്കള്‍ തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായതെന്നും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പേമെന്റ് സേവനം ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് സേവനനയം പരിഷ്‌കരിച്ചത് എന്നും വാട്സാപ്പിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്ക് പറഞ്ഞിരുന്നു.
ആഗോള തലത്തില്‍ പ്രതിഷേധം കനത്തതോടെയാണ് പോളിസി നടപ്പാക്കുന്നത് ഫെബ്രുവരിയില്‍നിന്നു മേയ് മാസത്തിലേക്ക് നീട്ടിവെച്ചത്. അതിനിടെ ടെലഗ്രാം, സിഗ്‌നല്‍ പോലുള്ള ആപ്പുകള്‍ ആളുകള്‍ പരീക്ഷിക്കാന്‍ തുടങ്ങിയതും വാട്‌സ്ആപ്പിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
1 Comments
ആ , എന്തെങ്കിലും ചെയ്തൂട് . ഈ ആപ്പുകളൊന്നും ഇല്ലാത്ത കാലത്തും മനുഷ്യരിവിടെ ജീവിച്ചിരുന്നുവല്ലോ . ഇനിയിപ്പോ വാട്സാപ്പ് ഇല്ലെങ്കിൽ വേറൊരു ആപ്പ് . ആപ്പില്ലാത്തവരൊന്നും ആപ്പില്ലാത്തതുകൊണ്ടു മാത്രം ചത്ത് പോയതായും എവിടെയും കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല . "ശ്രൂയതേ നച ദൃശ്യതേ" .
ReplyDelete